കേളി ഇടപെടൽ; 8 വർഷത്തെ ദുരിതത്തിനൊടുവിൽ കൃഷ്ണപ്പിള്ള നാടണഞ്ഞു

ഫോട്ടോ : കേളി അൽഖർജ് രക്ഷാധികാരി സമിതി അംഗം രാജു സി.കെ കൃഷ്ണപ്പിള്ളക്ക് യാത്രാരേഖകൾ കൈമാറുന്നു.
റിയാദ് : 34 വർഷമായി അൽഖർജിലെ അരീഖിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ള. കൃത്യമായി ഇടവേളകളിൽ നാട്ടിൽ പോകാൻ ആദ്യകാലങ്ങളിൽ തന്നെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ശമ്പളവും മറ്റും കൃത്യതയോടെ കിട്ടുന്നതിനാൽ അവധിക്ക് പോകുന്ന സമയത്തിലെ അപാകത ഒരു പ്രശ്നമായി കൃഷ്ണപ്പിള്ള കണക്കാക്കിയിരുന്നില്ല.

എന്നാൽ തൊഴിൽ നിയമത്തിലെ പരിഷ്‌കാരങ്ങളും ഇക്കാമ പുതുക്കാൻ ലെവിയും മറ്റും അടക്കേണ്ട സ്ഥിതി വന്നതിനു ശേഷം 8 വർഷത്തോളം ഇക്കാമ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിതനായി. അതിനിടയിൽ ഹൃദ്രോഗം പിടിപെട്ട കൃഷ്ണപ്പിള്ളക്ക് പൂർണമായി ചികിത്സ പോലും നടത്താൻ സാധിക്കാത്ത സ്ഥിതി വന്നു ചേരുകയും നിസ്സഹായവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കൾ കേളിയെ സമീപിച്ച് നാട്ടിൽ പോകാനുള്ള മാർഗ്ഗം ആരായുകയുമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം വിഷയം എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് എംബസി സത്വരമായി ഇടപെടുകയും തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയ്യാറാക്കി നൽകുകയും ചെയ്തു. കൃഷ്ണപ്പിള്ള ജോലി ചെയ്ത കമ്പനിയുമായും, അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുമുള്ള കേളി പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് കൃഷ്ണപ്പിള്ളക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളിയോടും, ഇന്ത്യൻ എംബസിയോടും, കേളി അൽഖർജ് ഏരിയയിലെ പ്രവർത്തകരായ രാജൻ പള്ളിത്തടം, ലിപിൻ, രാജു സി.കെ, തിലകൻ, നാസർ പൊന്നാനി, ഷാൻ കൊല്ലം, ബഷീർ, ചന്ദ്രൻ, ഡേവിഡ് രാജ് എന്നിവരോടുമുള്ള നന്ദി അറിയിച്ചും കൊണ്ട് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ കൃഷ്ണപ്പിള്ള നാട്ടിലേക്ക് തിരിച്ചു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .