കേളി ഇടപെടൽ ഫലം കണ്ടു; ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

 

കേളി ഇടപെടൽ ഫലം കണ്ടു;
ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

 

12:50 pM, Wednesday Feb 21, 2018
വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് 

റിയാദ്‌: രണ്ട്‌ വർഷത്തിലേറെ നീണ്ട കൊടുംദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി. തൊഴിൽ താമസരേഖകളോ ജോലിയോ കൃത്യമായി ശമ്പളമോ ഇല്ലാതെയും ഭാര്യക്കും മക്കൾക്കും ആവശ്യത്തിനു ഭക്ഷണം പോലും യഥാസമയം ലഭിക്കാതെയും, മക്കളെ സ്കൂളിൽ വിടാനാകാതെയും, പക്ഷാഘാതത്തെ തുടർന്ന്‌ കിടപ്പിലായിട്ടും അത്യാവശ്യ ചികിത്സപോലും ലഭ്യമാകാതെയും ദുരിതക്കയത്തിലകപ്പെട്ടിരുന്ന തൃശ്ശുർ ചാവക്കാട്‌ സ്വദേശി അഷറഫിനും ഭാര്യയും മൂന്ന്‌ മക്കളുമടങ്ങുന്ന കുടുംബത്തിനുമാണ്‌ റിയാദ്‌ കേളി കലാസാംസ്കാരികവേദിയുടെ സമയോചിതമായ ഇടപെടലിനെതുടർന്ന്‌ കഴിഞ്ഞദിവസം നാട്ടിലേക്ക്‌ തിരിച്ചുപോകാനായത്‌.

കഴിഞ്ഞ എട്ട്‌ വർഷമായി അഷറഫും ഭാര്യയും മൂന്ന്‌ കുട്ടികളുമടങ്ങുന്ന കുടുംബം അസ്സീസിയ ദാറുൽബൈദയിലാണ്‌ താമസിച്ചിരുന്നത്‌. ഷിഫയിലുള്ള അബാഹൈൽ നട്സ്‌ എന്ന കമ്പനിയിൽ സെയിൽസ്മാനായാണ്‌ അഷറഫ്‌ ജോലി ചെയ്തിരുന്നത്‌. റിയാദിലും റിയാദിനു പുറത്തും കടകളിലേക്ക്‌ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ്‌ അഷറഫ്‌ ഏറ്റെടുത്തു നടത്തിയിരുന്നത്‌. ആവശ്യമുള്ള സാധനങ്ങൾ കടമായാണ്‌ കമ്പനി അഷറഫിനു നൽകിയിരുന്നത്‌. എന്നാൽ നിതാഖത്തിനെ തുടർന്ന്‌ നിരവധി കടകൾ പ്രവർത്തനം അവസാനിപ്പിച്ചതിനാലും, കടയുടമകൾ മാറിയതിനാലും പല കടകളിൽ നിന്നും വിതരണം ചെയ്ത സാധനങ്ങളുടെ പണമൊ സാധനമൊ തിരിച്ചുകിട്ടാതിരിക്കുകയും കമ്പനിയിൽ അഷറഫിന്റെ പേരിൽ ഭീമമായ തുകയുടെ കടബാധ്യത വരുകയുമുണ്ടായി. ഏകദേശം ഒന്നര ലക്ഷം റിയാലോളം കമ്പനിയിൽ കടബാധ്യത ഉള്ളതായാണ്‌ അറിയാൻ കഴിഞ്ഞത്‌.

മാനസികമായും ശാരീരികമായും ആകെ തകർന്ന അഷറഫിന്‌ പക്ഷാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്ന്‌ നടത്തിയ ചികിത്സക്കൊടുവിൽ രോഗം ഭേദമാവുകയും അതേ കമ്പനിയിൽ പാക്കിംഗ്‌ വിഭാഗത്തിൽ ചെറിയ വേതനത്തിൽ തുടർന്നും ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ ആ ജോലിയിൽ നിന്ന്‌ ലഭിച്ചിരുന്ന തുശ്ചമായ ശമ്പളം കമ്പനിയുടമ കടബാധ്യതയിലേക്ക്‌ വകയിരുത്തുകയാണുണ്ടായത്‌ മുന്നൂറോ നാനൂറോ റിയാൽ മാത്രമാണ്‌ ഒരോ മാസവും ചെലവിനായി നൽകിയിരുന്നത്‌. അതിനാൽ തന്നെ കുടുംബചെലവുകളും, കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയുമെല്ലാം അവതാളത്തിലായി. രണ്ട്‌ വർഷത്തോളം ഈ അവസ്ഥയിൽ കഴിഞ്ഞു. നാട്ടിലേക്ക്‌ തിരിച്ചു പോകാനോ ഭാര്യയേയും മക്കളേയും മാത്രം നാട്ടിലേക്ക്‌ തിരിച്ചയക്കാനോ ശ്രമിച്ചിട്ടും അതിനും കഴിഞ്ഞില്ല. ഇതിനിടയിൽ വീണ്ടും പക്ഷാഘാതം വരുകയും ജോലിക്കു പോകാൻ കഴിയാതെയുമായി. സാമ്പത്തിക ബുദ്ധിമുട്ടിനാൽ ചികിത്സ തേടാനും കഴിഞ്ഞില്ല. ഈ അവസ്ഥയിലാണ്‌ വിവരങ്ങൾ അറിഞ്ഞ്‌ കേളി ഇടപെടുന്നത്‌. രക്തസമ്മർദ്ദം കൂടി പക്ഷാഘാതം വന്ന്‌ ഒരുവശം തളർന്ന്‌ ചികിത്സയോ മരുന്നോ ഇല്ലാതെ സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന ഗൃഹനാഥനും, ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാഞ്ഞതിനാൽ സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിയുന്ന മൂന്നു മക്കളും അവരെ പരിചരിച്ചു കഴിയുന്ന വീട്ടമ്മും അടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുകയായിരുന്നു.

കേളിയുടെ കുടംബവിഭാഗമായ കേളി കുടുംബവേദിയിലെ വനിതാ പ്രവർത്തകരും, ജീവകാരുണ്യ വിഭാഗം പ്രവർത്തകരും അസ്സീസിയ ഏരിയ കമ്മിറ്റിയും ആ കുടുംബത്തെ സന്ദർശിച്ച്‌ സ്ഥിതിഗതികൾ പഠിച്ച്‌ കേളി ജോ: സെക്രട്ടറി ഷമീർ കുന്നുമ്മലിന്റെ ശ്രമഫലമായി അടിയന്തിര ചികിത്സ സഫാ മക്ക പോളിക്ളിനിക്കിന്റെ സഹായത്തോടെ ലഭ്യമാക്കി. ആവശ്യമായ മരുന്നുകൾ കേളി ജീവകാരുണ്യവിഭാഗം വാങ്ങി നൽകി. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ ചില സ്വദേശികൾ നൽകിയിരുന്ന ഭക്ഷണം കൊണ്ട്‌ വിശപ്പടക്കിയിരുന്ന ഇവർക്ക്‌` ആവശ്യമായ ഭക്ഷണ സാധനങ്ങളും കേളി വാങ്ങി നൽകി. കുടുംബത്തിന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട്‌ ഒരു വർഷമായിരുന്നു. ഇളയ കുട്ടിക്ക്‌ ഇഖാമ ഇല്ലായിരുന്നു. മക്കളുടെ പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിരുന്നു. ഈ അവസ്ഥയിൽ കുടുംബവേദി പ്രവർത്തകരുടെയും കേളി ജീവകാരുണ്യവിഭാഗം കൺവീനർ കിഷോർ-ഇ-നിസാമിന്റെയും ശ്രമഫലമായി എംബസ്സിയുടെ സഹായത്തോടെ പാസ്പോർട്ടുകൾ പുതുക്കിക്കിട്ടി. തുടർന്ന്‌ കേളി പ്രവർത്തകരുടെ നിരന്തര ഇടപെടലിനെ തുടർന്ന്‌ കമ്പനിയുടമ ഇവരെ നാട്ടിലേക്ക്‌ തിരിച്ചയക്കാനുള്ള പ്രവർത്തനങ്ങളുമായി സഹകരിച്ചു. കടബാധ്യതകൾ ഒഴിവാക്കിയതായി കമ്പനിയുടമ എഴുതി നൽകി. നാട്ടിലേക്ക്‌ തിരിച്ചുപോകുന്നതിനാവശ്യമായ ചെലവുകൾക്കും ടിക്കറ്റിനും മറ്റുമായി ആവശ്യമായിരുന്ന തുക സുമനസ്സുകളിൽ നിന്ന്‌ കണ്ടെത്തുകയായിരുന്നു. കേളി ജോ: സെക്രട്ടറി ഷമീർ കുന്നുമ്മലിന്റേയും ജീവകാരുണ്യവിഭാഗം കൺവീനർ കിഷോർ-ഇ-നിസ്സാമിന്റെയും ഇടപെടലിനെ തുടർന്ന്‌ എംബസ്സിയിൽ നിന്ന്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിനുള്ള യാത്രാരേഖകൾ തയ്യാറാക്കി കുടുംബത്തെ ദമ്മാമിലെത്തിച്ചു. ദമ്മാം നവോദയ പ്രതിനിധി നാസ്‌ വക്കത്തിന്റെ സഹായത്തോടെ ദമ്മാമിൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കീ കുടുംബത്തിന്‌ നാട്ടിലേക്ക്‌ തിരിച്ചുപോകാനുള്ള വഴിയൊരുക്കി. രണ്ട്‌ വർഷത്തിലേറെ നീണ്ട കൊടുംദുരിതങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം അഷറഫും കുടുംബവും നാട്ടിലേക്ക്‌ തിരിച്ചുപോയി.

നാട്ടിലെത്തിയ കുടുംബം ദുരിതക്കയത്തിൽ നിന്നു രക്ഷപ്പെടൂത്തി നാട്ടിലേക്ക്‌ തിരിച്ചു പോകാൻ വഴിയൊരുക്കിയ കേളിയുടെ പ്രവർത്തകരോടും സഹായിച്ച മറ്റ്‌ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. കേളി ജീവകാരണ്യവിഭാഗവും കുടുംബവേദിയും അസ്സീസിയ ഏരിയയും ഒത്തുചേർന്നാണ്‌ അഷറഫിന്റെ കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

ഫോട്ടോ : അഷറഫിന്റെ കുടുംബത്തിന്‌ കേളി കുടുംബവേദി പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .